Tuesday 4 August 2015

എസ്‌.എന്‍.ഡി.പി- ബി.ജെ.പി. കൂട്ടുകെട്ട്‌: ? |..


വെള്ളാപ്പള്ളി നടേശന്റെ ബി.ജെ.പി. ബാന്ധവം സ്വതേ സങ്കീര്‍ണമായ കേരള രാഷ്‌ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു.
 കമ്യൂണിസ്‌റ്റുകാര്‍ക്കു രോഷവും ബി.ജെ.പിക്ക്‌ ആവേശവും. കോണ്‍ഗ്രസുകാര്‍ പുറമേക്കെങ്കിലും നിസംഗരാണ്‌. ഈഴവരുടെ പോപ്പല്ല വെള്ളാപ്പള്ളി നടേശന്‍. എസ്‌.എന്‍.ഡി.പിയുടെ ഫത്‌വ അനുസരിച്ച്‌ വോട്ട്‌ ചെയ്യുന്നവരല്ല സമുദായ അംഗങ്ങള്‍ എന്നിരിക്കിലും വെള്ളാപ്പള്ളിയുടെ നിലപാടു മാറ്റത്തില്‍ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്‌.
യു.ഡി.എഫ്‌. അധികാരത്തിലിരിക്കുമ്പോള്‍ സംസ്‌ഥാനത്ത്‌ വിവിധ ഹിന്ദു ജാതി വിഭാഗങ്ങള്‍ക്കിടയില്‍ അതൃപ്‌തി ഉളവാകുകയും അതു പിന്നീട്‌ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്യുന്നതു പതിവാണ്‌. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1982-87 കാലത്ത്‌ നിലയ്‌ക്കല്‍ പള്ളിപ്രശ്‌നവും തിരുവനന്തപുരം ചാലയിലെ കൊള്ളിവയ്‌പും ആറാം തിരുമുറിവ്‌ നാടകവും ശരി അത്ത്‌ പരിഷ്‌കരണ വിവാദവുമൊക്കെ ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കിയിരുന്നു. അതിന്റെ പ്രയോജനം ഇടതുപക്ഷത്തിനു ലഭിക്കുകയും ചെയ്‌തു.
കരുണാകരനും തുടര്‍ന്ന്‌ ആന്റണിയും മുഖ്യമന്ത്രിമാരായിരുന്ന 1991-96 കാലയളവില്‍ ഏറെക്കുറെ ഇതേ തോതില്‍ സാമുദായിക ധ്രുവീകരണം ഉണ്ടായി. 
അതുതന്നെ ആന്റണിയും തുടര്‍ന്ന്‌ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായ 2001-06 കാലയളവിലും സംഭവിച്ചു.
മുക്രിമാര്‍ക്കു പെന്‍ഷന്‍ അനുവദിച്ചതും അറബിക്‌ കോളജിലെ അധ്യാപകര്‍ക്ക്‌ യു.ജി.സി. നിരക്കില്‍ ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചതും പൂന്തുറ-മാറാട്‌-മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ ഉണ്ടായ സാമുദായിക കലാപങ്ങളും ക്രിസ്‌ത്യന്‍ സമുദായങ്ങള്‍ക്കു വാരിക്കോരി വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ അനുവദിച്ചതും ഹിന്ദുക്കളെ അസ്വസ്‌ഥരാക്കി.
ഐക്യ ജനാധിപത്യമുന്നണിയുടെ പിന്‍ബലം ക്രിസ്‌ത്യന്‍-മുസ്ലിം സമുദായങ്ങളാണ്‌. മുസ്ലിം ലീഗ്‌, കേരള കോണ്‍ഗ്രസ്‌ എന്നീ ഊന്നുവടികളില്‍ പിടിച്ചാണ്‌ കോണ്‍ഗ്രസിന്റെ നില്‍പ്പ്‌. 
കോണ്‍ഗ്രസില്‍ ഹിന്ദുക്കളേക്കാള്‍ അഹിന്ദുക്കളാണ്‌ അധികവും. ഹിന്ദുക്കള്‍, പ്രത്യേകിച്ച്‌ ഈഴവരാതി പിന്നാക്ക സമുദായക്കാരും പട്ടികജാതിക്കാരും സ്വാഭാവേന കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ വോട്ട്‌ ചെയ്യുന്നവരാണ്‌.
 ഭൂരിപക്ഷ സമുദായത്തിലെ ചെറുന്യൂനപക്ഷം മാത്രമേ ബി.ജെ.പിക്കു വോട്ട്‌ ചെയ്യാറുള്ളൂ. സവര്‍ണ ഹിന്ദുക്കളില്‍ മാത്രമേ ബി.ജെ.പിക്കു സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ളു.
 അതുകൊണ്ടാണ്‌ 1982 മുതല്‍ മല്‍സര രംഗത്തുണ്ടെങ്കിലും ആ പാര്‍ട്ടിക്ക്‌ ഇതുവരെ സംസ്‌ഥാന നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കാന്‍ പറ്റാത്തത്‌.
2011ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടര്‍മാര്‍ മിക്കവാറും ഇടതുപക്ഷത്തിനാണ്‌ വോട്ട്‌ കൊടുത്തത്‌.
 അരൂര്‍ മുതല്‍ ആറ്റിങ്ങല്‍ വരെ ഈഴവര്‍ക്കിടയില്‍ വി.എസ്‌. വികാരം അതിശക്‌തമായിരുന്നു. അതുകൊണ്ടാണ്‌ തിരുവിതാംകൂര്‍ ഭാഗത്ത്‌ അടൂര്‍ പ്രകാശ്‌ ഒഴിച്ച്‌ യു.ഡി.എഫ്‌. നിര്‍ത്തിയ ഈഴവ സ്‌ഥാനാര്‍ഥികളൊക്കെ തോറ്റതും. 
ഈഴവ പ്രാമുഖ്യമുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷക്കാരായ നായര്‍, ക്രിസ്‌ത്യന്‍, മുസ്ലിം സ്‌ഥാനാര്‍ഥികള്‍ ജയിച്ചതും. 2006 ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ മല്‍സരിച്ച നേമത്തും അത്യുത്തര കേരളത്തിലെ കാസര്‍ഗോഡ്‌, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഒഴിച്ച്‌ ഒരിടത്തും ബി.ജെ.പി പ്രസക്‌തമായിരുന്നില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം തുടങ്ങിയതോടെ കാര്യങ്ങള്‍ അതിവേഗം മാറിമറിഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ ഭരണത്തില്‍ കിട്ടിയ പ്രാമുഖ്യം സര്‍ക്കാരിന്റെ പ്രീണന സമ്പ്രദായവും ഭൂരിപക്ഷ സമുദായങ്ങളെ വീണ്ടും അസ്വസ്‌ഥമാക്കി. 
കേരളത്തില്‍ കുഞ്ഞൂഞ്ഞ്‌- കുഞ്ഞാലി- കുഞ്ഞുമാണി ഭരണമാണെന്ന്‌ ആക്ഷേപമുണ്ടായി. കെ.എം. മാണിയുടെ ആദ്യ ബജറ്റ്‌ മലപ്പുറം, കോട്ടയം ജില്ലകളോട്‌ പുലര്‍ത്തിയ തന്‍പിള്ള നയവും ബാക്കി 12 ജില്ലകളോടുള്ള അവഗണനയും ചര്‍ച്ചാവിഷയമായി.
പിന്നീട്‌ അഞ്ചാം മന്ത്രി സ്‌ഥാനവുമായി ബന്ധപ്പെട്ട്‌ കോലാഹലം ഉയര്‍ന്നു. കോണ്‍ഗ്രസ്‌ നേതൃയോഗത്തിലെ ഏകാഭിപ്രായം വിഘടിച്ച്‌ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കിയപ്പോള്‍ ഹിന്ദു സമുദായ സംഘടനകള്‍ കോപാകുലരായി. 
എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും ബി.ജെ.പിയേക്കാള്‍ രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചു. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും തല്‍ക്കാലത്തേക്കെങ്കിലും യോജിച്ചു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി മുപ്പതിനായിരത്തില്‍പരം വോട്ട്‌ പിടിച്ചപ്പോള്‍ ഹിന്ദുക്കളുടെ വികാരമാണ്‌ നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിച്ചതെന്ന്‌ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും പ്രഖ്യാപിച്ചു.
രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ താക്കോല്‍ സ്‌ഥാനം നല്‍കണമെന്ന ജി. സുകുമാരന്‍ നായരുടെ ആവശ്യം കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കി. നായന്മാരുടെ വോട്ടിനു മുന്നില്‍ ഉമ്മന്‍ ചാണ്ടി മുട്ടുകുത്തിയപ്പോള്‍ രമേശ്‌ ആഭ്യന്തരമന്ത്രിയായി. സുകുമാരന്‍ നായര്‍ ഊരിയവാള്‍ ഉറയിലിട്ടെങ്കിലും നായന്മാരില്‍ കയ്‌പും ചവര്‍പ്പും ബാക്കി നിന്നു.
നമ്പൂരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യത്തെക്കുറിച്ച്‌ വെള്ളാപ്പള്ളി തുടര്‍ന്നും വാചാലനായി. ഏതാണ്ട്‌ ഇതേസമയത്താണ്‌ ദേശീയ രാഷ്‌ട്രീയത്തില്‍ നരേന്ദ്ര മോഡിയുടെ പടയോട്ടം ആരംഭിക്കുന്നത്‌. വെള്ളാപ്പള്ളിയോട്‌ പ്രത്യേകിച്ച്‌ അടുപ്പമൊന്നുമില്ലാത്ത പ്രകാശാനന്ദ സ്വാമികള്‍ മോഡിയെ ശിവഗിരിയില്‍ ക്ഷണിച്ചു കൊണ്ടുവന്നു. കായല്‍ സമ്മേളനത്തിന്റെ അനുസ്‌മരണച്ചടങ്ങിലും മോഡി പങ്കെടുത്തു.
നരേന്ദ്ര മോഡിയുടെ പാദസ്‌പര്‍ശത്താല്‍ ശിവഗിരി പങ്കിലമായെന്നു സി.പി.എം. ആരോപിച്ചു. 
വെള്ളാപ്പള്ളി അതിനെ പുച്‌ഛിച്ചു. മോഡി മിടുക്കനാണെന്ന്‌ പണ്ടേ അറിയാമെന്നും എന്നാല്‍, പിന്നാക്ക സമുദായക്കാരനാണെന്ന്‌ ഇപ്പോഴേ മനസിലായുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു.
മോഡി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച്‌ വെള്ളാപ്പള്ളി യോഗനാദത്തില്‍ മുഖപ്രസംഗം എഴുതി. 
ഘര്‍ വാപ്പസി എന്ന ഓമനപ്പേരില്‍ വിശ്വഹിന്ദു പരിഷത്തുകാര്‍ മത പുനഃപരിവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിനേയും വെള്ളാപ്പള്ളി ന്യായീകരിച്ചു. ഹിന്ദുമതത്തില്‍നിന്നു മാറാമെങ്കില്‍ ഹിന്ദുമതത്തിലേക്ക്‌ മാറുന്നതിന്‌ എന്താണ്‌ തടസം എന്നായിരുന്നു ചോദ്യം.
അപ്പോഴേക്കും
 സംസ്‌ഥാനത്തെ രാഷ്‌ട്രീയാന്തരീക്ഷം വീണ്ടും കലുഷിതമായി. സോളാറിനു പിന്നാലെ കളമശേരി-കടകംപിള്ളി- പാറ്റൂര്‍ ഭൂമി ഇടപാടുകള്‍. പിന്നാലെ ബാര്‍ കോഴ വിവാദവും കോളിളക്കം ഉണ്ടാക്കി. പത്തുകൊല്ലം മുമ്പ്‌ ഐസ്‌ക്രീം പാര്‍ലര്‍ കേസും റെജീനയുടെ വെളിപ്പെടുത്തലുമുണ്ടായപ്പോള്‍ മുസ്ലിം സംഘടനകള്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചില്ല. 
അതുകൊണ്ട്‌ അദ്ദേഹത്തിനു രാജിവയ്‌ക്കേണ്ടിവന്നു.
 എന്നാല്‍, കത്തോലിക്കാ മെത്രാന്മാരുടെയും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറിയുടെയും പിന്തുണയോടെ കെ.എം. മാണി മന്ത്രിക്കസേരയില്‍ തുടര്‍ന്നു.
അങ്ങനെ ഒരു സാഹചര്യത്തിലാണ്‌ അരുവിക്കര ഉപതെരഞ്ഞെടുപ്പുണ്ടായത്‌. യു.ഡി.എഫിന്‌ അനുകൂലമായി ക്രിസ്‌ത്യന്‍, മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചു. എല്‍.ഡി.എഫിന്റെ പരമ്പരാഗത ഹിന്ദു വോട്ട്‌ ബാങ്കില്‍ വിള്ളലുണ്ടായി. ബി.ജെ.പിയുടെ വോട്ട്‌ അഞ്ച്‌ ഇരട്ടികണ്ട്‌ വര്‍ധിച്ചു.
 സവര്‍ണ ഹിന്ദുക്കള്‍ മാത്രമല്ല ഈഴവരാതി പിന്നാക്ക സമുദായക്കാരും പട്ടികജാതിക്കാരും ബി.ജെ.പിയെ പിന്തുണച്ചു.
 അരുവിക്കരയുടെ സന്ദേശം സി.പി.ഐക്കാര്‍ക്ക്‌ പിടികിട്ടിയതുകൊണ്ടാണ്‌ കാനം രാജേന്ദ്രന്‍ ന്യൂനപക്ഷ പ്രീണനത്തിലുള്ള ആശങ്ക ഉറക്കെപ്പറഞ്ഞത്‌.
കണ്ടാലും കൊണ്ടാലും പഠിക്കാത്ത മാര്‍ക്‌സിസ്‌റ്റുകാര്‍ ഭൂരിപക്ഷ സമുദായക്കാരുടെ വികാരങ്ങളെ എങ്ങനെ വ്രണപ്പെടുത്താം എന്ന കാര്യത്തില്‍ ഗവേഷണം നടത്തുകയാണ്‌. ഏതോ ഒരു മദാമ്മ അമൃതാനന്ദമയിയെ അധിക്ഷേപിച്ച്‌ പുസ്‌തകം എഴുതിയെന്നറിഞ്ഞ ഉടന്‍ ജോണ്‍ ബ്രിട്ടാസ്‌ ഹവായില്‍ പോയി അവരുമായി അഭിമുഖ സംഭാഷണം നടത്തിയിരുന്നു. കൈരളി-പീപ്പിള്‍ ചാനല്‍ ആഘോഷമായി പ്രദര്‍ശിപ്പിച്ചതും ഒന്നാംതരം ഉദാഹരണം. 
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ ഇത്തരമൊരു അഭിമുഖം കൊടുത്തത്‌ അബന്ധമായെന്ന്‌ സി.പി.എം. നേതാവ്‌ ജി. സുധാകരന്‍ പരിതപിച്ചെങ്കിലും നിലപാട്‌ തിരുത്താന്‍ പാര്‍ട്ടിയോ ചാനലോ കൂട്ടാക്കിയില്ല. തിരു-കൊച്ചി ഭാഗത്തുള്ള മൊത്തം ധീവരരും ക്യൂ നിന്ന്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ ചെയ്‌തതാണ്‌ ഇതിന്റെ പരിണിതഫലം.
മഹാരാഷ്‌ട്രയില്‍ മൂരി ഇറച്ചി നിരോധിച്ചപ്പോള്‍ ഡി.വൈ.എഫ്‌.ഐ. സഖാക്കള്‍ കേരളത്തില്‍ ബീഫ്‌ ഫെസ്‌റ്റിവല്‍ സംഘടിപ്പിച്ച്‌ പുരോഗമനം തെളിയിച്ചു.
 അതേസമയം അബ്‌ദുറബ്ബിനെതിരേ നിലവിളക്കു കൊളുത്തി പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഡി.വൈ.എഫ്‌.ഐയുടെ സംസ്‌ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു. മാത്രവുമല്ല, എഴുത്തച്‌ഛന്റെ അധ്യാത്മരാമായണം അറു പിന്തിരിപ്പന്‍ സാഹിത്യമാണെന്ന്‌ സഖാവ്‌ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ മൈക്ക്‌ വച്ച്‌ പ്രസംഗിച്ചപ്പോള്‍ പു.ക.സക്കാര്‍ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു.
ഇങ്ങനെ ഒരു സവിശേഷസാഹചര്യത്തിലാണു വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയില്‍പ്പോയി അമിത്‌ഷായുമായി കൂടിക്കാഴ്‌ച നടത്തിയത്‌
. ബി.ജെ.പി. അഖിലേന്ത്യ അടിസ്‌ഥാനത്തില്‍ പിന്നാക്ക ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള തത്രപ്പാടിലാണ്‌. 
പാര്‍ട്ടിക്കകത്തെ സവര്‍ണ മേധാവിത്വം തകര്‍ത്ത വീരനായകന്‍ എന്ന പരിവേഷവും മോഡിക്കുണ്ട്‌. ശിവരാജ്‌ സിങ്‌ ചൗഹാന്‍, ഉമാഭാരതി മുതല്‍ വി. മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ വരെ പിന്നാക്ക വിഭാഗക്കാരായ നേതാക്കളുടെ വലിയൊരു നിരതന്നെ പാര്‍ട്ടി വളര്‍ത്തിയെടുത്തിട്ടുണ്ട്‌.
വെള്ളാപ്പള്ളി-അമിത്‌ഷാ കൂടിക്കാഴ്‌ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു നിര്‍ബന്ധമില്ല. പക്ഷേ, കോണ്‍ഗ്രസും മാര്‍ക്‌സിസിറ്റ്‌ പാര്‍ട്ടിയും ആത്മപരിശോധന നടത്തണം.
 അല്ലെങ്കില്‍ ഹിന്ദുത്വ കൊടുങ്കാറ്റ്‌ സഹ്യപര്‍വതത്തിന്‌ ഇപ്പുറത്തേക്കും ആഞ്ഞടിക്കാം. കേരളവും താമരക്കൃഷിക്ക്‌ വളക്കൂറുള്ള മണ്ണാണ്‌.
............................................................................................................................................ദേ 
മുകളില്‍പ്പറഞ്ഞതെല്ലാം ശരി
.ബാക്കിയുള്ളത് കൂടി ഞാന്‍ എഴുതാം.
ഹിന്ദുക്കള്‍ ഭീകരത സൃഷ്ടിക്കുന്നുവെന്ന് രാഹുലും,സുശീല്‍കുമാര്‍ ഷിന്‍ഡേ,ചിദംബരം പ്രസ്താവിക്കുമ്പോള്‍,
എല്ലാം അറിഞ്ഞിട്ടും കള്ളങ്ങള്‍ പറയുന്ന കൊണ്ഗ്രസ്സിനോടും,
പണം വാരി ക്ഷേത്രങ്ങള്‍ മുഴുവന്‍ കൈവശം വെച്ചു ശബരിമലയില്‍ നിന്ന് 184 കോടി രൂപ ഗുരുവായൂര്‍ തുടങ്ങിയ സര്‍ക്കാര്‍ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് മാസത്തില്‍ ,4-5 കോടി രൂപ, അതില്‍ ഒറ്റ പൈസ പോലും,ദരിദ്ര ഹിന്ദുക്കളുടെ പാര്‍പ്പിടം,ഭക്ഷണം,വിദ്യാഭ്യാസത്തിനു കൊടുക്കാതെ
ദേവസ്വംബോര്‍ഡിന്റെ ഒത്താശയോടെ കണക്കുകള്‍ അട്ടിമറിച്ചു ,വക മാറി ചെലവിട്ടു കൊണ്ട്,ദ്രോഹിക്കുന്ന ഇരു മുന്നണികളെയും ഹിന്ദുക്കളില്‍ എണ്‍പത് ശതമാനം എതിര്‍ക്കുന്നു.
മാത്രമോ,
പതിനായിരക്കണക്കിന് ക്ഷേത്ര ഭൂമി,വെറുതെ കിടക്കുന്നു.അതിനെക്കാള്‍ അധികം അമ്പല ഭൂമി ഇന്ന് ഇതര മതക്കാരുടെ കൈവശം.!മാത്രമോ?60-70 വയസ്സ് പ്രായമുള്ള സ്ത്രീകള്‍ വീട്ടുവേല യെടുത്ത് വാടക കൊടുത്തു കൊണ്ട് വാടക വീടുകളില്‍ കഴിയുന്നു..ഹിന്ദുക്കളുടെ യാതനകള്‍ അന്വേഷിക്കാന്‍ ആരെങ്കിലും -ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ താല്പ്പര്യ മെടുത്തോ?വില്യം ലോഗന്റെ 'മലബാര്‍ മാന്വലില്‍'ക്ഷേത്ര ഭൂമിയുടെ കണക്കുണ്ട്.
സര്‍ക്കാര്‍ മിണ്ടാപ്പൂച്ച നയമെങ്കില്‍,മൈനര്‍ സ്വത്തായ ക്ഷേത്ര ഭൂമിയില്‍ കുടില്‍ കെട്ടി തലചായ്ക്കാന്‍ ഇടം കണ്ടെത്തണം എന്നാണു അഭിപ്രായം.
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ ആര്‍ എസ് എസ് ഏജന്റ് എന്ന് വിളിച്ചു കൊണ്ട് ചന്ദ്രികയില്‍ ലേഖനം വന്നു.മുസ്ലിംലീഗ് അംഗങ്ങള്‍ എന്‍ എസ് എസിന്റെ ചങ്ങനാശ്ശേരി ആസ്ഥാനത്തെക്ക് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
പക്ഷെ,ആലപ്പുഴ കോണ്ഗ്രസ് നേതാവ് ഷുക്കൂര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരെ കഠിന വാക്കുകള്‍ എറിഞ്ഞപ്പോള്‍ ,
ആലപ്പുഴ യില്‍ ,ആയിരം ആളുകളുടെ ജാഥ നയിച്ചുകൊണ്ട് വെള്ളാപ്പള്ളി മറുപടി നല്‍കി.
ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കട്ടെ.(അര്‍ഹര്‍ക്കു മാത്രം)
പക്ഷെ,ഭൂരിപക്ഷത്തിലെ പാവങ്ങളുടെ കാണിക്ക പോലും തട്ടിയെടുത്തു കൊണ്ട്,
അവരെ തെരുവില്‍ ഭിക്ഷ്യ്ക്ക് ..അത്,മേലാല്‍ നടക്കില്ല എന്ന് ഇരുമുന്നണിയും ഓര്‍ത്താല്‍ കൊള്ളാം.
ഗുജറാത്തിലെ കാര്യങ്ങള്‍ മാത്രം നോക്കിയിരുന്നാല്‍,കേരളം,
ഇന്ന് ഇന്ത്യ ഭരിക്കുന്ന മുന്‍ ഗുജറാത്ത് മുഖ്യന്‍റെ പാര്‍ട്ടി കൊണ്ട് പോകും.
ന്യൂനപക്ഷ സംരക്ഷണവും,,ന്യൂനപക്ഷ പ്രീണനവും രണ്ടും,രണ്ടെന്നു തിരിച്ചറിഞ്ഞിട്ടും ,ഇനിയെങ്കിലും അഭിനയം നിര്‍ത്തിയാല്‍ കൊള്ളാം.
ഇന്നത്തെ വിദ്യാഭ്യാസം കുറെ അല്പ്പജ്ഞരെ,അക്ഷരങ്ങള്‍ എഴുതാനറിയാത്തവരെ സൃഷ്ടിച്ചു.15 years മുന്‍പത്തെ quality എവിടെപ്പോയി?
കെ.എം.രാധ


-

No comments:

Post a Comment