Wednesday 10 January 2018

എകെജി വിശുദ്ധനല്ല

എകെജി വിശുദ്ധനല്ല: ഇഎംഎസ് ബ്ലാക്മെയില്‍ ചെയ്തു

കോഴിക്കോട്: എ.കെ. ഗോപാലന്റെ ഒളി ജീവിതം വിശുദ്ധമൊന്നുമല്ലെന്ന് ഇടതുപക്ഷ നിരീക്ഷകന്‍ സിവിക് ചന്ദ്രന്‍. ഫേസ്ബുക്കിലെ പോസ്റ്റിലും ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലുമാണ് സിവിക് എകെജിക്ക് എതിരെ പ്രതികരിച്ചത്. എകെജിയുടെ കത്തുകള്‍ വച്ച്‌ ഇഎംഎസ് അദ്ദേഹത്തെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നും സിവിക് വെളിപ്പെടുത്തുന്നു.
സിവികിന്റെ പോസ്റ്റ് ഇങ്ങനെ.. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല. ലൈംഗിക അരാജകത്വം, അവിഹിതം, പ്രകൃതിവിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെ. ആര്‍. സുഗതനെ നായകനാക്കിയാണ് അഞ്ച് സെന്റ് എന്ന നോവല്‍ മലയാറ്റൂര്‍ രചിച്ചിച്ചത്. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാല്‍ മാര്‍ക്സിന്റെ ജീവിതത്തില്‍ തന്നെയുണ്ട്. കെ.ആര്‍. ഗൗരിയെ വിവാഹം കഴിക്കും മുന്‍പ് ടി.വി. തോമസിന് മറ്റൊരു വിവാഹത്തില്‍ കുഞ്ഞുണ്ട്.
ഉമ്മന്‍ചാണ്ടി മുതല്‍ എം.കെ. ഗാന്ധി വരെയുള്ളവരെ കുറിച്ച്‌ എന്ത് പുലയാട്ടും പറയാം ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച്‌ കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്- ഇത് സാംസ്കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. സഹികെട്ടാവണം വി.ടി. ബലറാം എകെജിയെ കുറിച്ച്‌ പരാമര്‍ശിച്ചത്. വേണ്ടത്ര ആലോചിക്കാതെ, ധൃതിപിടിച്ച്‌, ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്.
എകെജി നക്സലാകേണ്ടതായിരുന്നു എന്നാണ് ഒരു ന്യൂസ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ സിവിക് പറഞ്ഞത്. 
നക്സല്‍ ലഘുലേഖകള്‍ അദ്ദേഹം ഇവിടെക്കൊണ്ടുവന്ന് വിവര്‍ത്തനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരാണ് തലശ്ശേരി, പുല്‍പ്പള്ളി ആക്രമണങ്ങള്‍ നടത്തിയത്. അങ്ങനെ നക്സലാകേണ്ട എകെജിയെ, അദ്ദേഹം ആദ്യകാലത്ത് സുശീലക്കയച്ച കത്തുകള്‍ കാട്ടി ഇഎംഎസ് ബ്ലാക്ക് മെയില്‍ ചെയ്തു, അദ്ദേഹത്തെ പിന്‍തിരിപ്പിച്ചു. എകെജി നക്സലൈറ്റ് ആയാല്‍ നിങ്ങളുടെ ജീവിതം തുലയുമെന്ന് ഇഎംഎസ് സുശീലയെയും പേടിപ്പിച്ചു. 
ന്യൂസ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ സിവിക് പറഞ്ഞു. നാം അറിയാത്ത ഒരു എകെജിയുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ഗുണ്ടാസേനയായി ഗോപാല സേന അദ്ദേഹം ഉണ്ടാക്കി. അതാണ് പിന്നീട് കൊടി സുനിയില്‍ എത്തി നില്‍ക്കുന്നത്. എകെജിയില്‍ നിന്ന് കൊടി സുനിയിലേക്കുള്ള ദൂരം നടന്നു തീര്‍ത്തു എന്നതാണ് കോടിയേരിയുടെയും പിണറായിയുടേയും രാഷ്ട്രീയ വളര്‍ച്ച എന്ന സത്യം.
വി.ടി. ബല്‍റാമിനെ അനുകൂലിച്ച്‌ പോസ്റ്റിട്ടതോടെ സിവിക്കിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സിവിക് ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ മാസം 14 വരെ അക്കൗണ്ട് കിട്ടില്ലെന്നായിരുന്നു മറുപടി.
Dailyhunt

No comments:

Post a Comment