Sunday 7 June 2015

ധന തത്ത്വ ശാസ്ത്രം

ഓര്‍മ്മ
ധനതത്വ ശാസ്ത്രം
കെ.എം.രാധ
കിഴക്കേമഠത്തിന്‍റെ മുറ്റത്ത്,ആള്‍ക്കൂട്ടം.
ആറോ ഏഴോ വയസ്സുള്ളപ്പോള്‍.(ഒന്നാം ക്ലാസ്സ് ,അല്ലെങ്കില്‍ രണ്ടില്‍)..................
ഒരു ദിവസം,രാവിലെ ഏകദേശം പതിനൊന്ന് മണി വെയില്‍ ചായവെ,.
മുറ്റത്ത് വന്നു നിന്ന് ഒരാള്‍ ചെണ്ട കൊട്ടുന്നു.
അയാള്‍,
വാദ്യോപകരണത്തില്‍,കോല് എത്രമാത്രം ശക്തിയില്‍ ആഞ്ഞ് പതിപ്പിക്കുന്നുവോ,
അത്രയും പെട്ടെന്ന്,
മുറ്റം കവിഞ്ഞ് ആളുകള്‍,.
നിരത്തിലും കുറെ പേര്‍.
ബട്ടനിട്ട വെളുത്ത ഷര്‍ട്ട്‌,
പൈജാമ ,കൂമ്പാളപോലെ അറ്റം കൂര്‍ത്ത ചുവന്ന തലപ്പാവ് ധരിച്ച തികച്ചും കശ്മീരി പണ്ഡിറ്റ്‌ വേഷത്തില്‍,
മറ്റൊരു മാന്യന്‍ നിവര്‍ത്തിപ്പിടിച്ച കടലാസ്സ് നോക്കി എന്തൊക്കെയോ ഉച്ചത്തില്‍ വായിക്കുന്നുണ്ട്.
ഉമ്മറത്തെ തൂണും ചാരി നില്‍ക്കുന്ന അമ്മയോട് ഒട്ടിച്ചേര്‍ന്ന്,ഞാനും.
''ജാനകി അമ്മ''
എന്ന് രണ്ടു മൂന്ന് പ്രാവശ്യം, പറയുന്നത് കേട്ടപ്പോള്‍,അമ്മയെപ്പറ്റിയുള്ള എന്തോ കാര്യമാണെന്ന് കുഞ്ഞു ബുദ്ധിയില്‍ തോന്നി.
പാരായണം, കഴിഞ്ഞ ഉടന്‍,
രണ്ട് തടിയന്മാര്‍,
വീട്ടിലെ തെക്കേ മുറിയില്‍ (ഉറക്കത്തിനുള്ള ഇടം) ചെന്ന്,തേക്കില്‍ പണിത രണ്ട് വലിയ പെട്ടികള്‍ ,തലയില്‍ താങ്ങിയെടുത്ത് പുറത്തേക്ക് വന്നു.
അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാന്‍ കരഞ്ഞു.
''ന്‍റെ മയില്‍‌പ്പീലി''
കണ്ണീരോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
അമ്മ തല കുനിച്ചു നിന്നു.
കലങ്ങിയ മിഴികളോടെ, വിരലുകള്‍ എന്‍റെ ചുരുണ്ട മുടിയിഴകള്‍ക്കിടയിലൂടെ അരിച്ചു നീങ്ങി.
ആഴ്ചവട്ടം സര്‍ക്കാര്‍ സ്കൂളില്‍ പ്രൈമറി ക്ലാസ്സില്‍ അദ്ധ്യാപികയായിരുന്ന,
അമ്മ ടീച്ചറുടെ രണ്ടാം ക്ലാസ്സില്‍ ഞാനും വിദ്യാര്‍ത്ഥിനി(1958-59).
ചുമട്ടുകാരന്‍ ,
മുറ്റത്ത് ചരല്‍ കലര്‍ന്ന മണ്ണില്‍ വെച്ച മരപ്പെട്ടിയില്‍ വിലപിടിപ്പുള്ള പലതുമുണ്ട്.
അമ്മ,
എന്നും അന്നന്നത്തെ വീട്ടു ചിലവ് എഴുതി വെയ്ക്കുന്ന നോട്ടുപുസ്തകത്തില്‍, ഞാന്‍ സൂക്ഷിച്ച മയില്‍പ്പീലികള്‍.
അത്,
പെറ്റ് നിറയെ മയില്‍‌പ്പീലി കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്ന് കേട്ടറിവുണ്ട്.
ഇടയ്ക്കിടെ ,
പുസ്തകത്താളുകള്‍ മറിച്ചു നോക്കി,കുരുന്നുകളുടെ വരവും കാത്തിരിക്കും നിമിഷങ്ങള്‍.
സ്കൂളിലേക്ക് പോകുമ്പോള്‍ ധരിക്കാറുള്ള മുണ്ടും വേഷ്ടിയും വസ്ത്രങ്ങളും
അലക്കി കഞ്ഞിവെള്ളത്തില്‍ മുക്കി,നീലം പിഴിഞ്ഞ് ഉണക്കി ,നന്നായി മടക്കി സൂക്ഷിച്ചു വെച്ചത്.
ചെറിയ അറകളില്‍ കരുതി വെച്ച ചെറിയ കുപ്പിയില്‍ ചന്ദനതൈലം
,വിഷുക്കണി വെയ്ക്കുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ചെപ്പ്,കണ്ണാടി ....
പ്രിയമുള്ളതെല്ലാം
. ശരീരപുഷ്ടിക്കാര്‍ വന്ന് കവര്‍ന്നെടുത്ത് കൊണ്ടുപോകുന്നത്, കരള്‍ നോവും വേദന തന്നു.
കണ്ട കാഴ്ച മായാതെ ഉള്ളില്‍ കൂര്‍ത്ത അമ്പായി തറച്ചു നിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ്,
അമ്മയോട് നിജ സ്ഥിതി,ചോദിച്ചു മനസ്സിലാക്കിയത്.
കടം കൊടുത്തവര്‍,
തിരിച്ചടവിന് വഴിയില്ലാതെ ഉഴലുന്ന
അമ്മയില്‍ നിന്ന്,
പണം ഈടാക്കാന്‍ ആമീന്‍ കോടതി ഉത്തരവുമായി
ജപ്തി നടത്തിയെടുത്തതാണ്.
അന്ന് മുതല്‍.
, ഈ നിമിഷം വരെ,''കടക്കെണി''യില്‍ കുടുങ്ങിയില്ല.
വരവനുസരിച്ച് മാത്രം ചിലവ്.
വില കുറഞ്ഞ,പച്ചക്കറികള്‍ വാങ്ങുമ്പോള്‍
ധാരാളം വിറ്റാമിനുകള്‍,ജീവകങ്ങള്‍ ഉള്ളവ തിരഞ്ഞെടുക്കും.
കുട്ടികള്‍ക്ക് ബുദ്ധി വികസിക്കാന്‍ അവ അത്യാവശ്യമെന്ന്
ബയോളജി ടീച്ചര്‍ നിര്‍ദ്ദേശിച്ചിരുന്നു.
കോഴിക്കോട് ,മാങ്കാവില്‍ മാളിയേക്കല്‍ (തറവാട്ട് പേര്‍ ) സ്റ്റേറ്റഷനറി കടയുണ്ട്.
നടത്തിപ്പുകാരന്‍ ഒരു ആലിക്കോയയും.
(പേര്‍,ശരിയോ എന്ന് ഓര്‍മ്മയില്ല)
വര്‍ഷങ്ങളായി,
സ്കൂളില്‍ നിന്ന് വരുമ്പോള്‍,കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ട അമുല്‍ അടക്കം എന്തും ആ പീടികയില്‍ നിന്ന് വാങ്ങും.
ഒരു ദിവസം,എന്തോ സംസാരിക്കുന്ന കൂട്ടത്തില്‍
''ഇങ്ങനെ എന്നും അന്നന്ന് കിട്ടുന്നത് കൊണ്ട്,സുഖമായി കഴിഞ്ഞാല്‍
ഭാവി എന്താകും?''
എന്ന ആശയത്തില്‍ ഊന്നി സംസാരിച്ചു.
അദ്ദേഹത്തിന്‍റെ മക്കളെ എല്ലാവരെയും പഠിപ്പിച്ചതാണ്.
പെട്ടെന്ന്,
ചെറു ചിരിയോടെ പറഞ്ഞു.
''ടീച്ചറെ,മൂപ്പര് ഗള്‍ഫിലല്ലേ.രണ്ട് പേരും മനസ്സ് വെച്ചാല്‍ അഞ്ച് സെന്റ് ഭൂമി വാങ്ങാം. സ്ഥലത്തിന് ഒരിക്കലും വില കുറയില്ല. വില കൂടുമ്പോള്‍,വില്‍ക്കാം.''
ആ നല്ല മനുഷ്യന്‍റെ ഉപദേശം സ്വീകരിച്ചു.
ഇന്ന്‍,
കേരളീയരില്‍ ആവേശിച്ച പലിശയ്ക്ക് പണം വാങ്ങി സല്‍ക്കാരങ്ങള്‍ നടത്തലും , ധൂര്‍ത്തും
ഒടുവില്‍ ,
ഒരു തുണ്ട് കയറിലോ,
കീടനാശിനി കഴിച്ചോ ജീവന്‍ ഹോമിക്കപ്പെടും അവസ്ഥയില്‍ നിന്ന് മോചനം നേടണമെങ്കില്‍ ,
മിതവ്യയം ,ശീലിച്ചേ മതിയാകൂ.
1 അമ്മയും ഞാനും 2 കിഴക്കേമഠം

No comments:

Post a Comment