Wednesday 20 May 2015

കഥ ഹരിപ്രിയ കെ.എം.രാധ

കഥ
ഹരിപ്രിയ
കെ.എം.രാധ
( ഈ കഥ തികച്ചും സങ്കല്‍പ്പ സൃഷ്ടി. ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ- ആരുമായും ബന്ധമില്ല
........................................................................................................
ഹരിപ്രിയ,കാന്ത സൂചിയുമായി വന്നു.
ലക്ഷ്മിനന്ദിനി,
ഹരി,
പ്രിയ,
പ്രിയഹരി ,
ഹരിപ്രിയ
എന്നിങ്ങനെയുള്ള വാക്കുകളില്‍ തിരിച്ചും മറിച്ചും നാമങ്ങള്‍ ഉച്ചരിച്ച് അവളിലേക്കു ഊര്‍ന്നിറങ്ങുമ്പോള്‍,അവള്‍ കാണാമറയത്തിരുന്ന് ചിരിക്കും.
''നിങ്ങള്‍ വിചാരിക്കുന്നത് പോലെ, അത്ര ഡീപ്പ് റിലേഷന്‍ഷിപ്സ് ഒന്നും ഞങ്ങള്‍ തമ്മിലില്ല.
കെട്ടിയവന്റെ കള്ളങ്ങള്‍ മറയ്ക്കാന്‍ ,എനിക്ക് കാമുകനുണ്ടെന്നു അയാള്‍ ആരോപിക്കുന്നു.
ഇക്കാലത്ത്,കാശും സൌന്ദര്യവും ഉണ്ടെങ്കില്‍ പ്രണയിക്കാന്‍ ,ചെറുക്കന്മാരെ കിട്ടാനാണോ പ്രയാസം?''
ലക്ഷ്മിനന്ദിനിയ്ക്ക് ,
കൈകാലുകാലുകളിലെ വിരലുകള്‍ ഒട്ടി നില്‍ക്കുന്നു.
വേദനയുടെ ചൂടും ചൂരും പിടച്ചിലും കൊണ്ട് പുളയുമ്പോള്‍,
ആരെങ്കിലും,ഒരു മാത്രയെങ്കിലും, ആശ്വാസ തലോടലില്‍ നേര്‍പ്പിക്കുമെന്ന് നിനച്ചു.
ഹരിപ്രിയയുടെ വര്‍ത്തമാനം വെറും പലകക്കട്ടിലില്‍ ,നീണ്ടു നിവര്‍ന്നു മലര്‍ന്ന് കിടന്ന് കേള്‍ക്കവേ,
അതിശയം തോന്നിയില്ല.
കാരണം,
ലക്ഷ്മിനന്ദിനി എന്നും ഇതുപോലെയുള്ള പലരുടെ വായ്‌മൊഴികള്‍ കേള്‍ക്കുന്നുണ്ട്.
............................................................................................
പക്ഷേ...
അടുത്തിരിക്കുന്നത് മനസ്സില്‍ എന്നുമെന്നും വിരലടയാളപ്പെടുത്തിയ കൂട്ടുകാരി.
ഇരുപത്തിനാല് വയസ്സിനു ഇളപ്പമെങ്കിലും ,എന്നും ഒപ്പം സഞ്ചരിക്കുന്നവള്‍.
പോലീസ് ഓഫീസറുടെ ഭാര്യ.
നഗരത്തിന്‍റെ ആഡംബരതയില്‍ നിറഞ്ഞു നില്‍ക്കും ധനിക.
പെരുംമഴയുടെ കോലാഹലത്തില്‍,നിവര്‍ത്തിപ്പിടിച്ച കുടയുമായി വഴിയരികില്‍ നില്‍ക്കവേ,
പെട്ടെന്ന്
ഒരു കാര്‍ മുന്‍പില്‍ വന്നു നിന്ന് ലക്ഷ്മിനന്ദിനിയെ വീട്ടു പടിക്കല്‍ എത്തിച്ച് സ്ഥലം വിട്ടവള്‍.
ഗൃഹ സന്ദര്‍ശനം,
ഫോണ്‍ വിളികള്‍ ഇല്ലാത്ത
തുടര്‍ച്ചയായി,
മുഖ പുസ്തകത്തില്‍ സന്ദേശങ്ങള്‍ മാത്രം അയക്കുന്ന ,മണിക്കൂറുകള്‍ കൊച്ചു വര്‍ത്തമാനം പറയുന്ന .....
എന്നും നിഴല്‍ പോലെ പിന്തുടരുന്ന ഹരി പ്രിയ എന്തിനു എന്നെ തേടി ,ആദ്യമായി ഭവനത്തിലെത്തി.?
.................................................................................
''അപ്പോള്‍,
കാമുകിയ്ക്ക് കോടികള്‍ വില വരുന്ന ഇരുപതു സെന്റ് ഭൂമിയും ,പണവും സമ്മാനിക്കുന്നത് കണ്ടിട്ടും നീ എന്തേ എതിര്‍ത്തില്ല?
അവളെ ,ലോകം ചുറ്റാന്‍ കൊണ്ടുപോയതും നീ അറിഞ്ഞിട്ടും എന്തുകൊണ്ട് തടഞ്ഞില്ല,?
ഇപ്പോള്‍,
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭാര്യയുടെ ദേഹത്ത് അമര്‍ത്തി തൊട്ടാല്‍ ,നടപടിയുണ്ടാകും.'''
ലക്ഷ്മിനന്ദിനിയുടെ ഭാഷ,ഹരിപ്രിയ വെട്ടി നീക്കി.
'അതൊക്കെ അയാളുടെ ഇഷ്ടം.
പരിഭവമില്ല.''
പ്രിയഹരി, വികാരഭേദമില്ലാതെ പറഞ്ഞു.
സാധാരണ പെണ്ണുങ്ങള്‍,കണവന് ഇതര ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്ക് തീവ്രത കൂടുന്നെന്ന്,മണത്തറിഞ്ഞാല്‍,..
.പിന്നെ
വഴക്ക്,
എതിര്‍പ്പ്,പിണക്കം..
ഇവള്‍ക്കെന്ത് സംഭവിച്ചു?
ഉള്ളില്‍ ഓര്‍ത്തെങ്കിലും,പറഞ്ഞില്ല.
........................................................................
''പക്ഷേ ,അറിയാം..
,പനി വന്ന് മരിച്ച പെണ്‍കുട്ടിയെ വരെ അയാളിലെ മൃഗം ഉപയോഗിച്ചു ..അവന്‍,അതും അതിലപ്പുറവും,ചെയ്യും.ഇനി,വയ്യ.....''
അവളുടെ സംസാരം കേട്ട് ലക്ഷ്മിനന്ദിനി, സ്വല്പ്പമൊന്ന് പതറി.
''അയാളെ മകന്റെ അച്ഛനായിട്ട് മാത്രമേ കാണുന്നുള്ളൂ.
നാട്ടുകാരുടെ മുന്‍പില്‍,മോനും,എനിക്കും തല ഉയര്‍ത്തി അന്തസ്സോടെ ജീവിക്കണം.അതിന്,നിങ്ങളുടെ സഹായം വേണം.''
പ്രിയഹരിയുടെ വാക്കുകളില്‍ ,പത്നിയുടെ,
അമ്മയുടെ എന്തിനു
പെണ്ണിന്‍റെ നിലയ്ക്കാത്ത നൊമ്പരം,അമര്‍ഷതേങ്ങലുകള്‍ ലക്ഷ്മി കേട്ടു.
ലക്ഷ്മിനന്ദിനി,ഹരിപ്രിയയ്ക്ക് ആര്‍ക്കും ദോഷമില്ലാത്ത സൂത്ര താക്കോല്‍ കൊടുത്തു.
പിറ്റേന്നു രാവിലെ പത്തുമണിക്ക്
,പ്രിയ ഹരിയും, ഒന്നാം ക്ലാസ്സുകാരന്‍ മകനും നിയമപാലക ഓഫീസിന് മുന്‍പില്‍
പ്രതിഷേധിക്കുന്നത് കാണാന്‍ , ആള്‍ക്കൂട്ടം.
ഒപ്പം,
നടുവ് വെട്ടിപ്പൊളിക്കും കൊടും വേദനയില്‍ തളരാതെ അവളും.
ആളുകള്‍
നിശ്ശബ്ദ ധര്‍ണ്ണയില്‍,
ഉയര്‍ത്തിപ്പിടിച്ച ബാനറില്‍ എഴുതിയ മുഴുത്ത അക്ഷരങ്ങള്‍ വായിച്ച് സഹതാപത്തില്‍ ലയിച്ച് കലി തുള്ളി .
'നിയമപാലകന്‍റെ കുടുംബത്തോട് നീതി കാണിക്കുക.
മൃതദേഹത്തെ പീഡിപ്പിച്ചെന്ന കഥ ,കെട്ടിച്ചമച്ചത്.
അധികൃതര്‍ ,സസ്പെന്‍റ് ചെയ്ത നിരപരാധിയെ ,തിരിച്ചെടുക്കുക.''
ജനം,
ശാപ വചനങ്ങളില്‍ പൊതിഞ്ഞ തീക്കട്ടകള്‍ ഭരണകൂടത്തിനെതിരെ എറിഞ്ഞു.
മാദ്ധ്യമങ്ങള്‍,
ഒരാഴ്ച
മുന്‍പെങ്ങും കൊടുക്കാത്ത രീതിയില്‍ സത്യം ജയിക്കുമെന്ന തലക്കെട്ടോടെ വാര്‍ത്തകള്‍,
ചാനല്‍ ചര്‍ച്ചകള്‍.!
സര്‍വശുദ്ധനായി,ജോലിയില്‍ മടങ്ങിയെത്തിയ ഉദ്യോഗസ്ഥന്‍ !.
പിന്നെ,കുറെ മാസങ്ങള്‍ ഹരിപ്രിയ ഓണ്‍ ലൈനില്‍ വന്നില്ല.
അവള്‍ക്കു നല്‍കിയ ഉപായം ഫലിച്ചല്ലോ!..
അതുമതിയെന്ന് ആശ്വസിച്ചു.
ലക്ഷ്മിനന്ദിനി,
വാതശമനം നേടാന്‍ ഉഴിച്ചില്‍ കഴിഞ്ഞു വന്നു.
പിന്നീട്,,,
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ,ലാപ്പ്‌ടോപ്പ് എടുത്ത്.
മുഖപുസ്തക താളിലെ തപാല്‍പ്പെട്ടി തുറന്നു.
അതില്‍,
പല കത്തുകള്‍.
''എവിടെപ്പോയി ഇത്രക്കാലം?
ദുരിതക്കടല്‍ നീന്തിക്കേറാന്‍ സഹായിക്കുന്ന അമ്മയ്ക്ക് ഒപ്പം ചാവേറുകളാകാന്‍ ഞങ്ങളുമുണ്ട്.''
സന്തോഷം തോന്നി.
നന്മയുടെ ചെറു തീനാളങ്ങള്‍ ചിലരെങ്കിലും കാണുന്നുണ്ടല്ലോ.
അത്, മതി.
ഹരിപ്രിയുടെ ഇംഗ്ലീഷില്‍ എഴുതിയ മലയാള അക്ഷരങ്ങള്‍,അവള്‍ പ്രയാസപ്പെട്ട് വായിച്ചു.
''njan ellaam nerittu jadijiyodu paranju.
vivahamochanm kitti.
feysbuk akkount delete cheyyunnu.nandi.''
ലക്ഷ്മിനന്ദിനി ,ആശ്വാസത്തോടെ ഒരു ചെറു മയക്കത്തിന്,കിടക്കയിലേക്ക് ചാഞ്ഞു.
Like · Comment · 

No comments:

Post a Comment