Wednesday 29 April 2015

മൂക്കുമുറിയന്‍ ഗോപാലന്‍

മൂക്കുമുറിയന്‍ ഗോപാലന്‍+1962- ചൈന.
കോഴിക്കോട് ആഴ്ചവട്ടം വിദ്യാലയത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്,
ഇന്ത്യക്കെതിരെ ,ചൈന യുദ്ധം തുടങ്ങിയത്.
അന്നൊക്കെ കൈയില്‍ എന്ത് കിട്ടിയാലും,പലവ്യഞ്ജനങ്ങള്‍ പൊതിഞ്ഞു കെട്ടി കൊണ്ടുവരുന്ന കടലാസ്സായാല്‍ പോലും വായിക്കുമായിരുന്നു.
കിഴക്കേമഠത്തില്‍, വൈദ്യുതിയില്ല.
പത്രമില്ല.
ഒരു കൊച്ചു ട്രാന്‍സിസ്റ്റര്‍ പോലുമില്ല.
സ്കൂളില്‍നിന്നും പണമുള്ള ഭവനങ്ങളിലെ കുട്ടികളില്‍ നിന്ന് വിവരും അറിയാന്‍ തന്നെ പ്രയാസം.
കാരണം,
അവര്‍ക്ക് നാട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ യാതൊരു താല്പര്യവുമില്ലായിരുന്നു..
എന്റെ കുഞ്ഞു ബുദ്ധി വീട്ടിനടുത്ത് ക്ഷേത്രക്കുളത്തിന് വശത്തെ ഗോപാലന്‍റെ മരനിരയിട്ട പീടികയിലെത്തി.
വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയെ വിളിച്ച്, മാതൃഭൂമി പത്രം വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു,
കൂലിയായി ഒരു മുക്കാല്‍ മിഠായി വാങ്ങാനും കൊടുത്തു.
(അന്നും,കൈക്കൂലി കൊടുക്കാതെ സൌജന്യ സേവനത്തിന് ആരും വരില്ല.!)
മാളിക വീടിന്‍റെ മുകളിലെ തെക്കേ മുറിയില്‍ നിന്ന് നോക്കിയാല്‍,
ഗോപാലന്‍റെ കടയില്‍ എന്ത് നടക്കുന്നുവെന്ന് അകലക്കാഴ്ച കാണാം.
ചെറുക്കനെ കണ്ട ഉടന്‍,
എഴുത്തും വായനയും അറിയാത്ത ഗോപാലന്‍ ഗമയില്‍ പത്രത്തിലെ താളുകള്‍ തിരിച്ചും മറിച്ചും നോക്കി,
എന്തോ പറഞ്ഞു കൊണ്ട്,പത്രം നാലാക്കി മടക്കിക്കീറി
ആരുടെയൊക്കെയോ ചിരികള്‍ക്കിടയില്‍ നിന്നുകൊണ്ട് .തുറന്നു വെച്ച അരിച്ചാക്കിന് മുകളിലേയ്ക്ക് വലിച്ചെറിയുന്നത് ,കിളിവാതിലൂടെ കണ്ടു.
പയ്യന്‍ വന്ന ഉടന്‍ അഭിനയം തുടങ്ങി.
'ഫ..ഫ.മ്മ...മ്മണി.അഹ്ങ്ങനിപ്പം പ.ഫടിച്ച്.ക്..ക്..കലട്ടറാ...വണ്ട.''
(മണി,അങ്ങനെയിപ്പോള്‍ പേപ്പര്‍ വായിച്ച് കളക്ടറാവണ്ട എന്ന് ചുരുക്കം.
മണി..വീട്ടിലെ എന്റെ വിളിപ്പേര്‍.)
മൂക്കും വായയും നിശ്ചിത അനുപാതത്തില്‍ ചേര്‍ന്നുണ്ടായ
ഗോപാല വചനങ്ങളിലെ വികട സരസ്വതിയില്‍,മലയാള ഭാഷ കൂപ്പുകുത്തി വീണു.
ഗോപാലന്‍റെ പീടികയ്ക്ക് മുന്‍പിലൂടെ പുസ്തക സഞ്ചി തൂക്കിപ്പോകുമ്പോള്‍,
ഞാന്‍ കണ്ട് അസൂയപ്പെടാന്‍ ബെഞ്ചിലിരുന്ന്,ഗ്രാമത്തിലെ സകല കമ്പിയില്ലാക്കമ്പി വാര്‍ത്തകള്‍ കൊടുക്കുന്ന ഏതെങ്കിലും
ഒരു വിദ്വാനെക്കൊണ്ട് പത്രം ഉറക്കെയുറക്കെ വായിപ്പിക്കും.
എന്തായാലും, എനിക്ക്
'ഇന്ത്യ-ചീന ഭായി ഭായി 'എന്ന് ഘോഷിച്ച്,പ്രധാനമന്ത്രി ജവഹര്‍ലാലില്‍ നിന്ന് കിട്ടാവുന്ന സഹായങ്ങള്‍ കൈക്കലാക്കി,
പെട്ടെന്ന് ഒരു ദിനം ഒറ്റുകാരനായി ഇന്ത്യയെ വിഴുങ്ങാനടുത്ത ചൈനയുടെ ആക്രമണം അറിഞ്ഞേ തീരൂ.
(അന്ന്,ഇന്ത്യയെക്കാള്‍ എല്ലാ നിലയ്ക്കും -ധനകാര്യം,വിദ്യാഭ്യാസം-ചൈന പിന്നില്‍)
ഗോപാലന്റെ പീടികയ്ക്കെതിരെയാണ്.
നാലുപുരയ്ക്കല്‍ ബന്ധു വീട്.
ഭവനത്തിന്‍റെ അതിര്‍ത്തി നിര്‍ണ്ണയം, പ്രധാന പാതയിലെ വേലിപ്പടര്‍പ്പുകളും,ഇടവഴിയോട് ചേര്‍ന്നുള്ള ഉയരത്തില്‍ തഴച്ചുവളരുന്ന കൂറ്റന്‍ പുളിമരവും.!
ഇല്ലികള്‍ കൊണ്ട് തീര്‍ത്ത മുളവേലിപ്പടര്‍പ്പിലെ പൂക്കള്‍ വളരെ സാവകാശം ഇറുത്തെടുക്കുക.
വീണുകിടക്കുന്ന പഴുത്ത്-പച്ചപ്പുളികള്‍ ശേഖരിക്കുക.
.മണ്ണ് പുരണ്ട വാളന്‍പുളിയല്ലികള്‍ ഊതി,
പെറ്റിക്കോട്ട് കൊണ്ട് തുടച്ചു വൃത്തിയാക്കി നാക്കിലിട്ടലിയിക്കുക.
വളരെ ആസൂത്രിതമായ പ്രവൃത്തികളിലൂടെ ഗോപാലന്‍റെ സില്‍ബന്തികളുടെ വാര്‍ത്താ പ്രക്ഷേപം ,എന്‍റെ ചെവികള്‍ പിടിച്ചെടുത്തു കൊണ്ടിരുന്നു.
അങ്ങനെ,
1962ലെ ചൈനീസ് അധിനിവേശം,
ജവഹര്‍ലാലിന്റെ മരണം,
കെന്നഡിയുടെ കൊലപാതകം,
രാജ്യത്തെ കോളറമരണങ്ങള്‍
എല്ലാമെല്ലാം
ചൂടോടെ തത്സമയം അറിയാനിടയായത്,
മൂക്കുമുറിയന്‍ ഗോപാലന്‍റെ വിഡ്ഢിത്തത്തില്‍ ഉരുത്തിരിഞ്ഞ അദൃശ്യ വരദാനങ്ങളെന്ന സത്യം നന്ദിയോടെ ഓര്‍ക്കുന്നു.
1 ഗോപാലന്റെ പീടിക.വെള്ള പൂശിയ ചുവരിന് പിന്നില്‍ ക്ഷേത്രക്കുളം,അപ്പുറത്ത് തഴച്ചുവളരുന്ന വൃക്ഷങ്ങള്‍ക്ക്‌ താഴെ നാഗത്താന്‍ കാവ്.2 സര്‍പ്പക്കോട്ടയ്ക്ക് എതിരെ കിഴക്കേമഠം
ചിത്രം അയച്ചു തന്ന അനുജത്തി സമം എന്നും കരുതുന്ന പ്രിയപ്പെട്ട ഹേമലത (പദ്മിനി )സുധാകരന് സ്നേഹത്തോടെ....
Like · Comment · 

No comments:

Post a Comment