Thursday 5 February 2015

വി.കെ.കൃഷ്ണമേനോന്‍

ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വാര്‍ത്ഥത പലപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയായിട്ടുണ്ട്.
വിശദമായി പിന്നീട് എഴുതാം.
കെ.എം.രാധ
'   'കുരുക്ഷേത്ര''എഴുതുന്നു
നെഹ്‌റുവിനെ അടുത്തറിയുമ്പോള്‍
1959 ല്‍ ഒരു ദിവസം ഭാരത പാര്‍ലമെന്റില്‍ ഒരു സിംഹഗര്‍ജ്ജനം മുഴങ്ങി.
”ഭാരതത്തില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു.”
    ഇത് പറഞ്ഞത് പ്രതിപക്ഷത്തുനിന്നുള്ള ആരുമല്ല. റായ്ബറേലി നിയോജകമണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയും സാക്ഷാല്‍ ഇന്ദിര പ്രിയദര്‍ശിനിയുടെ ഭര്‍ത്താവും സോണിയാഗാന്ധിയുടെ അമ്മായി അപ്പനുമായ ഫിറോസ് ഗാന്ധിയാണ്.
ഭൂരിപക്ഷത്തോടെ ഭരണം നടത്തിക്കൊണ്ടിരുന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒരു ജനാധിപത്യ സര്‍ക്കാരിനെയാണ് ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന നെഹ്‌റുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

കേവലം ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് അന്നത്തെ സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരുന്നത്. അന്ന് ഇന്നത്തെപ്പോലെ കൂറുമാറ്റ നിരോധന നിയമമൊന്നും നിലവിലില്ല. 
എത്രപേരെ വേണമെങ്കിലും യഥേഷ്ടം മൊത്തമായും ചില്ലറയായും കുതിരക്കച്ചവടം നടത്താമായിരുന്നു.
പക്ഷേ, പണച്ചാക്കുമായോ മന്ത്രിസ്ഥാനമെന്ന പ്രലോഭനവുമായോ ഒരാളെ സമീപിക്കുവാനോ കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.
കാരണം അക്കാലത്തെ കമ്മ്യൂണിസ്റ്റ് എംഎല്‍എമാര്‍ കുറെയൊക്കെ ആദര്‍ശവും അന്തസ്സും ഉള്ളവരായിരുന്നു.

അവസാനം അന്നത്തെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള അസംബ്ലിയിലുണ്ടായിരുന്ന എംഎല്‍എമാരില്‍ ഏറ്റവും പ്രായം കുറഞ്ഞവനും ഏറ്റവും പാവപ്പെട്ടവനും ഒരു ചെറ്റക്കുടിലില്‍ നിന്നും വന്നവനുമായ ആലപ്പുഴ ജില്ലയില്‍നിന്നുള്ള കരുണാകരന്‍ എന്നയാളെ പ്രലോഭനങ്ങളുമായി സമീപിച്ചു.

കരുണാകരന് കുമ്പളം വലിയ സാമ്പത്തിക സഹായവും അമേരിക്കയിലേക്കുള്ള വിസയും ഉപരിപഠനത്തിനുള്ള സൗകര്യവും വാഗ്ദാനം ചെയ്തു. 
അപ്പോള്‍ കരുണാകരന്‍ പറഞ്ഞു എനിക്ക് നന്നായി ഒന്നാലോചിക്കണം.
 അതിന് ഒരു ദിവസം സമയം തരണം. കുമ്പളം അടുത്ത ദിവസം വരാമെന്നു പറഞ്ഞുപോയി. കരുണാകരന്‍ ഉടന്‍ തന്റെ നേതൃത്വത്തിനെ വിവരം ധരിപ്പിച്ചു.

അവര്‍ അദ്ദേഹത്തിന് വേണ്ട നിര്‍ദ്ദേശവും കൊടുത്തു. അതിന്‍പ്രകാരം പിറ്റേദിവസം കുമ്പളം വന്നപ്പോള്‍ കരുണാകരന്‍ പറഞ്ഞു എനിക്ക് ഈ വ്യവസ്ഥകള്‍ ഒന്നെഴുതിത്തരണം. 
ഇത് കേള്‍ക്കേണ്ട താമസം കുമ്പളം എഴുന്നേറ്റ് പൊടിയും തട്ടി സ്ഥലംവിട്ടു.
ഇങ്ങനെ കച്ചവട സാധ്യതകള്‍ ഒട്ടുമില്ലെന്ന് മനസ്സിലായപ്പോഴാണ് അമേരിക്കയിലെ ചാരസംഘടനയായ സിഐഎ എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള വിമോചന സമരം കോണ്‍ഗ്രസ് ലീഗ്, പിഎസ്പി എന്ന കോലീപി മുന്നണിയിലൂടെ അരങ്ങേറിയത്. 
ഈ പരിപാടി നടത്തിപ്പിനായി സിഐഎ പത്ത് ദശലക്ഷം ഡോളറാണ് നല്‍കിയത്.

അന്ന് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി മാത്രമല്ല എഐസിസി പ്രസിഡന്റു കൂടിയാണ്. അദ്ദേഹമറിയാതെ ഈ പദ്ധതി നടപ്പിലാക്കാന്‍ പറ്റില്ല. 
ഒരു പ്രാദേശിക ഘടകത്തിന് ഇത്തരം ഓപ്പറേഷന്‍ നടത്തുവാന്‍ കഴിയില്ല. 
തന്നെയുമല്ല അന്ന് കെപിസിസി പ്രസിഡന്റ് ആയിരുന്നത് മഹാനായ സി.കെ.ഗോവിന്ദന്‍ നായരും ജനറല്‍ സെക്രട്ടറി ശുദ്ധഗാന്ധിയനായിരുന്ന കെ.കെ.വാസുപണിക്കനുമായിരുന്നു.

ഇന്ന് അഞ്ചു വൈസ് പ്രസിഡന്റുമാരും നാല്‍പ്പത്തിയേഴ് ജനറല്‍ സെക്രട്ടറിമാരും ഏതാണ്ട് അതിന്റെയിരട്ടി സാദാ സെക്രട്ടറിമാരുമുള്ള കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ വൈസ്പ്രസിഡന്റ് എന്ന ഒരു പദവിയില്ല. 
അതുപോലെ തന്നെ ഹൈക്കമാന്റ് എന്ന ഒരു സംവിധാനത്തെക്കുറിച്ചും പായുന്നില്ല. നെഹ്‌റുവിന്റെ കാലത്ത് ഹൈക്കമാന്റ് എന്ന് പറയുന്നത് നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്, കാമരാജ് നാടാര്‍ എന്നിവര്‍ ചേര്‍ന്നതാണ്.

ഇന്ന് ഈ പരബ്രഹ്മം പോലെയുള്ള സങ്കല്‍പ്പം ആരൊക്കെ ചേര്‍ന്നതാണെന്ന് ആര്‍ക്കും അറിയില്ല
. ഇന്നും പട്ടേലും ആസാദമുണ്ട്. 
അത് അഹമ്മദ് പട്ടേലും ഗുലാംനബി ആസാദുമാണ്. 
പക്ഷേ അവരൊന്നും ‘ഹൈ’ ആവാന്‍ സാധ്യതയില്ല. 
വെറും ‘ടാള്‍’ മാത്രമാണ്. 
ആ നിലയ്ക്ക് അമ്മയും മക്കളും തന്നെയാവും ഹൈക്കമാന്റ്. ഇന്ന് ഒരു കെപിസിസി ജനറല്‍ ബോഡി ചേരണമെങ്കില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയമോ പുത്തരിക്കണ്ടം മൈതാനമോ വേണ്ടിവരും.
 ഇയ്യല്‍പോലെയാണ് നേതാക്കന്മാരുടെ ബാഹുല്യം. അണികള്‍ക്ക് മാത്രമാണ് ക്ഷാമം.

മലപ്പുറം പാര്‍ട്ടിയും കോട്ടയം പാര്‍ട്ടിയുമില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. 
ഇന്നത്തെ കോണ്‍ഗ്രസിലെ ഒന്നാംനിര നേതാക്കന്മാരായ ആദര്‍ശധീരന്‍ ഒന്നാമനും രണ്ടാമനും അതിവേഗം കുഞ്ഞൂഞ്ഞും വയലാര്‍ജിയും ജി. കാര്‍ത്തികേയനും എം.എം.ഹസ്സനുമെല്ലാം വിമോചന സമരത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.

ഇവരെല്ലാം അന്ന് അമേരിക്കന്‍ പണംകൊണ്ട് ആറാടുകയായിരുന്നു. 
അമേരിക്കയുടെ ഇടപാടുകളെക്കുറിച്ച് 
അമേരിക്കയുടെ ഭാരതത്തിലെ അമ്പാസഡര്‍ ആയിരുന്ന പാട്രിക്‌മൊനിഹാന്റെ ഓര്‍മക്കുറിപ്പായ ”എഡേഞ്ചറസ് പ്ലേസ്”എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

ഇതുകൂടാതെ വേറൊരു കാര്യംകൂടി അദ്ദേഹം വെളിപ്പെടുത്തിയത്
 അന്ന് കേന്ദ്രത്തില്‍ നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ ഒരു ക്യാബിനറ്റ് മിനിസ്റ്റര്‍ ആയിരുന്ന എസ്.കെ.പാട്ടില്‍ ഒരു സിഐഎ ഏജന്റ് ആയിരുന്നു എന്നാണ്. 
അന്ന് പ്രതിപക്ഷം ഇത് ആരോപിച്ചിരുന്നുവെങ്കിലും നെഹ്‌റു അത് വകവെച്ചില്ല.

വിമോചനസമരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരേതനായ ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയിലുണ്ട്. 
അന്ന് നടന്ന അങ്കമാലി വെടിവെപ്പ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് വരുത്തിത്തീര്‍ത്തതാണ്.

നമ്പാടന്‍ അന്ന് കോണ്‍ഗ്രസ്സിലാണ്.
 ഭാരതമെമ്പാടും കോണ്‍ഗ്രസ് നടപ്പിലാക്കിയിട്ടുള്ള കുടിലതന്ത്രങ്ങള്‍ എഴുതിത്തുടങ്ങിയാല്‍ നിര്‍ത്താനാണ് പ്രയാസം. 
സര്‍ദാര്‍ പട്ടേലിനെപ്പോലെ നെഹ്‌റു ഒരിക്കലും ഒരു ദേശീയവാദിയായിരുന്നില്ല.

അന്തര്‍ദ്ദേശീയതലത്തില്‍ തന്റെ പ്രതിച്ഛായ വളര്‍ത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. 
വി.കെ.കൃഷ്ണമേനോനിലൂടെയാണ് നെഹ്‌റുവിന് ആഗോള പ്രശസ്തി നേടുവാനായത്. കൃഷ്ണമേനോന്‍ ഒരിക്കലും ഒരു വിദേശമന്ത്രിയായി ഇരുന്നിട്ടില്ല. 
പക്ഷേ എല്ലാ വിദേശ കോണ്‍ഫറന്‍സുകളിലും ഐക്യരാഷ്ട്രസഭയിലടക്കം ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കൃഷ്ണമേനോനാണ്. 
ചേരിചേരാ സമ്മേളനങ്ങളിലും കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ അവതരിപ്പിച്ച പ്രമേയത്തെ ഖണ്ഡിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയിലും പ്രസംഗിച്ചത് കൃഷ്ണമേനോനാണ്.

അന്ന് എട്ടു മണിക്കൂര്‍ പതിമൂന്ന് മിനിറ്റാണ് കൃഷ്ണമേനോന്‍ പ്രസംഗിച്ചത്. എന്നിട്ടും പ്രസംഗം നിര്‍ത്തിയതല്ല. ബോധംകെട്ട് വീഴുകയായിരുന്നു. ഭാരതീയനായ കൃഷ്ണമേനോനെ ഇംഗ്ലീഷുകാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുപോലും തെരഞ്ഞെടുത്തു.

അന്തര്‍ദ്ദേശീയ വേദികളെ കൃഷ്ണമേനോന്‍ തന്റെ വാഗ്‌ധോരണികൊണ്ടു കോരിത്തരിപ്പിച്ചു. 
അദ്ദേഹം ഒരിക്കലും എഴുതി തയ്യാറാക്കിയ പ്രസംഗം നടത്തിയിട്ടില്ല.

ഓരോ ചരിത്രസംഭവങ്ങളും അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പുകളിലുണ്ടായിരുന്നു. 
പക്ഷേ, അദ്ദേഹത്തിന്റെ പ്രകടനങ്ങളുടെയെല്ലാം ഗുണഭോക്താവ് നെഹ്‌റുവായിരുന്നു.

1962 ലെ ചൈനാ യുദ്ധത്തില്‍ നമ്മള്‍ക്ക് പരാജയം സംഭവിച്ചപ്പോള്‍ അതിന്റെ ഉത്തരവാദിത്തം കൃഷ്ണമേനോനിലായി. 
അദ്ദേഹത്തോട് നെഹ്‌റു രാജിവെയ്ക്കുവാന്‍ ആവശ്യപ്പെടുകയാണുണ്ടായത്.

മറിച്ച് നമ്മള്‍ ജയിക്കുകയായിരുന്നെങ്കിലോ? അതിന്റെ സകലബഹുമതിയും നെഹ്‌റുവിന്നായേനെ.

ചൈനാ യുദ്ധസമയത്ത് ഒമ്പതാം ബ്രിഗേഡിന്റെ കമാന്ററായിരുന്ന ബ്രിഗേഡിയര്‍ ഡാല്‍വി എഴുതിയ ‘ഹിമാലയന്‍ ബ്ലണ്ടര്‍’ എന്ന പുസ്തകത്തില്‍ ചൈനാ യുദ്ധത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. 
അതില്‍ വിവരിച്ചിരിക്കുന്നത് വച്ചുനോക്കുമ്പോള്‍ നെഹ്‌റുവിന്റെ എടുത്തുചാട്ടമാണ് യുദ്ധത്തിന് കാരണം.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കിടയില്‍ ഇരുരാജ്യങ്ങള്‍ക്കും അവകാശമില്ലാത്ത ‘നോ മാന്‍സ് ലാന്റ്’ എന്ന കുറെ സ്ഥലം ഉണ്ടായിരിക്കും.
അവിടേക്ക് കയറി ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുവാന്‍ നമ്മുടെ ഓഫീസര്‍മാര്‍ നമ്മുടെ ജവാന്മാരോട് കല്‍പ്പിച്ചത് പ്രകാരം അവര്‍ കയറി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു.

ഇത് ചൈനീസ് ഭടന്മാര്‍വന്ന് പൊളിച്ചുകളഞ്ഞ് നമ്മുടെ ജവാന്മാരെ നമ്മുടെ അതിര്‍ത്തിക്കപ്പുറം കൊണ്ടുനിര്‍ത്തി തിരികെ പോകും.

അവര്‍ തിരിച്ചുപോയി കഴിയുമ്പോള്‍ നമ്മുടെ ഓഫീസര്‍മാര്‍ വീണ്ടും പഴയപടി കല്‍പ്പിക്കും.

ഇതുപലതവണ ആവര്‍ത്തിച്ച് തുടര്‍ന്ന് കശപിശയായി പരസ്പ്പരം വെടിവെപ്പില്‍ കലാശിച്ചു. ഈ വിവരം അന്നത്തെ കരസേനാ മേധാവി നെഹ്‌റുവിനെ അറിയിച്ച ഉടനെ നെഹ്‌റുവിന്റെ പ്രതികരണം.
”ത്രോ ദ ബ്ലഡി ചൈനീസ് ഔട്ട്” എന്നായിരുന്നു.

ഈ പ്രശ്‌നം രാജ്യതന്ത്രജ്ഞതയോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരു യുദ്ധം ഒഴിവാക്കാമായിരുന്നു. ആ യുദ്ധത്തില്‍ തുരുതുരാ വന്ന ചൈനീസ് വെടിയുണ്ടകളേറ്റ്
നമ്മുടെ ജവാന്മാര്‍ മരിച്ചുവീഴുന്നത് കണ്ട് ബ്രിഗേഡിയര്‍ ഡാല്‍വിയുടെ ഇരുപതിനായിരം സൈനികര്‍ ഉള്‍ക്കൊള്ളുന്ന ഒമ്പതാം ബ്രിഗേഡ് കീഴടങ്ങി.

അവരെയെല്ലാം ചൈനക്കാര്‍ തടവുകാരായി ചൈനയിലേക്ക് കൊണ്ടുപോയി.
യുദ്ധാനന്തരം അവരെല്ലാം മോചിപ്പിക്കപ്പെട്ട് ഭാരതത്തിലേക്ക് മടങ്ങിവന്നപ്പോള്‍ ബ്രിഗേഡ് കമാന്ററടക്കം ബ്രിഗേഡിനെ മുഴുവനും പിരിച്ചുവിടുകയാണ് നെഹ്‌റു ചെയ്തത്.

അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ സര്‍ദാര്‍ ഖുഷ്‌വന്ത് സിംഗിന്റെ ‘ഇന്‍ ദ കോറിഡോര്‍സ് ഓഫ് പവര്‍’ എന്ന പുസ്തകത്തില്‍ നെഹ്‌റു, ഇന്ദിര, കൃഷ്ണമേനോന്‍ എന്നിവരെക്കുറിച്ചെല്ലാം വളരെ രസകരമായി വിവരിച്ചിട്ടുണ്ട്....

No comments:

Post a Comment